ദില്ലി: ഒരു കേസിലും തനിക്ക് സർക്കാരിൽ നിന്ന് സമ്മർദം ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായ് പറഞ്ഞു. ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബിആർ ഗവായുടെ പ്രതികരണം.
കൊളിജീയത്തിനെതിരെ പല ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സുതാര്യമായ സംവിധാനമാണിത്. ഹൈക്കോടതി കൊളിജീയത്തിൻ്റെ അടക്കം റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. മികച്ച സംവിധാനമാണിത്. തൻ്റെ കാലത്ത് സർക്കാർ തിരിച്ചയച്ച പേരുകൾ വീണ്ടും സർക്കാരിന് നൽകി അംഗീകരിപ്പിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യറിയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചോദ്യത്തോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇത്തരം ധാരണ തെറ്റാണ്. 10 അല്ലെങ്കിൽ 20 ശതമാനത്തിൽ കൂടുതൽ പേർ നിയമിക്കപ്പെടുന്നില്ല. പക്ഷേ അവർ യോഗ്യതയുള്ളവരാണെങ്കിൽ ഉപേക്ഷിക്കണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. പ്രധാനമന്ത്രി വസതിയിൽ എത്തിയാൽ എന്ന ചോദ്യത്തിന് ‘നോ കമന്റ്സ്’ എന്നായിരുന്നു ബിആർ ഗവായുടെ പ്രതികരണം. ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിൽ എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.
രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിലപാട് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സമയപരിധി നൽകാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്നും പറഞ്ഞു. ഒരോ തർക്കവും വ്യത്യസ്തമാണ്. ചില സമയങ്ങളിൽ രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഗവർണർക്ക് തീരുമാനം എടുക്കാൻ കഴിയില്ല. ചില ബില്ലുകളിൽ ഒരു മാസം മതിയാകും. മറ്റ് ബില്ലുകളിൽ മൂന്ന് മാസത്തിന് മുകളിൽ വേണ്ടി വരും. എല്ലാ കേസുകളും ഒരേ രീതിയിൽ കണക്കിലെടുക്കാൻ കഴിയില്ലെന്നും ഗവായ് പറഞ്ഞു.








