ശബരിമലയിൽ ദർശനം നടത്തിയത് 6 ലക്ഷം തീർഥാടകർ; ഇന്നും ഭക്തജന പ്രവാഹം

ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ എട്ടാം ദിവസമായ ഇന്നും തീർഥാടകരെ കൊണ്ട് നിറഞ്ഞ് സന്നിധാനം. ഇന്നലെ എൺപതിനായിരത്തിലധികം പേരാണ് ദർശനം നടത്തിയത്. ഇതുവരെ 6 ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി.

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക. ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും.

ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പൊലീസ് ചീഫ് കോഡിനേറ്റർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവർ അടങ്ങുന്നതാണ് സമിതി.നിലവിൽ പതിനെട്ടാം പടിയിൽ ഒരു മിനിട്ടിൽ ശരാശരി 70 പേരാണ് കയറുന്നത്. അത് 85 ആക്കി ഉയർത്തും.അതിലൂടെ കൂടുതൽ പേർക്ക് ദർശനത്തിന് അവസരം ലഭിക്കും. പരിചയസമ്പന്നരും കരുത്തരുമായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും.

എല്ലാ ദിവസവും സന്നിധാനത്ത് എ ഡിഎമ്മിൻ്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രതിനിധിയും പോലീസ്, ആരോഗ്യം, ഫയർഫോഴ്സ്, വനം, വാട്ടർ അതോറിട്ടി , പൊതുമരാമത്ത് എന്നിവരുടെ സംയുക്ത യോഗം ചേരും. ചർച്ചയിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും.നിലയ്ക്കലിലെ പാർക്കിംഗ് സ്ഥലം പൂർണമായും ഉപയോഗിക്കുന്നതിന് അടയന്തര നടപടി സ്വീകരിക്കും. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദിവസവേദനത്തിന് ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ് പരസ്യം പ്രസിദ്ധീകരിച്ചു.

പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിലേക്കാണ് ആളുകളെ എടുക്കുന്നത്. ആകെ 300 പേരെയാണ് നിയമിക്കുക. അതേ സമയം ശബരിമലയിൽ തീർഥാടന തിരക്ക് തുടരുകയാണ്. ഇന്ന് ഉച്ചവരെ അൻപതിനായിരം ഭക്തർ ദർശനം നടത്തി. ഇന്നലെ 86,000 പേരാണ് ദർശനത്തിനെത്തിയത്. തിരക്ക് നിയന്ത്രണവിധേയമാണ്. വർച്ചകൾക്ക് വഴി ബുക്ക് ചെയ്യുന്ന തീർത്ഥാടകർ അനുവദിച്ചിരിക്കുന്ന സമയം കൃത്യമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയ്ക്കായി 140 അംഗ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഇന്ന് സന്നിധാനത്തെത്തി.