‘പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ല’; ബിനോയ് വിശ്വം

നിലമ്പൂരിലെ പരാജയത്തെ അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും എങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും സ്വാഭാവികമാണെന്നും വിജയം പോലെ തന്നെ പരാജയത്തെയും നോക്കി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും, നികത്തേണ്ടവ നികത്തി തിരുത്തേണ്ടവ തിരുത്തി മുന്നോട്ട് പോകും. നിലമ്പൂരില്‍ യുഡിഎഫ് മാത്രമായിരുന്നില്ല, ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു. ഇവരെയെല്ലാം ഒന്നിച്ചാണ് എല്‍ഡിഎഫ് നേരിട്ടത്. എല്‍ഡിഎഫ് നിലമ്പൂരില്‍ രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്. പാഠങ്ങളെല്ലാം പഠിച്ചു മുന്നോട്ടു പോകും – അദ്ദേഹം പറഞ്ഞു.

പി വി അന്‍വര്‍ കുറച്ചു വോട്ട് പിടിച്ചിട്ടുണ്ട്. അത് യുഡിഎഫിന്റെ വോട്ട് മാത്രമല്ല. ഞങ്ങളുടെ വോട്ടും അന്‍വര്‍ പിടിച്ചുകാണും. നിലമ്പൂരില്‍ കണ്ട അന്‍വര്‍ ഘടകവും പാഠമാണ്. രാഷ്ട്രീയത്തില്‍ ഓരോരോ ആളുകളെ ഏറ്റെടുക്കുന്വോഴും പൊക്കിപ്പിടിക്കുമ്പോഴും അതാരാണ് അവരെന്താണ്, അവരുടെ പൊളിറ്റിക്കല്‍ കണ്ടന്റ് എന്താണ് ഇത്തരം കാര്യങ്ങളെല്ലാം എല്ലാവരും പഠിക്കേണ്ടതുണ്ട്. നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടറായെങ്കില്‍ അതിനെ പറ്റിയും പാഠം പഠിക്കും – അദ്ദേഹം പറഞ്ഞു.

ഏത് രാഷ്ട്രീയ പാര്‍ട്ടിയും ഏത് പ്രസ്താവനയും ഏത് സാഹചര്യത്തില്‍ നടത്തണമെന്നത് പഠിക്കേണ്ടതുണ്ടെന്ന് എം വി ഗോവിന്ദന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലെങ്കില്‍ ആളെ കൊടുക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസും യുഡിഎഫും മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ വിരുദ്ധതയെ പലരും രാഷ്ട്രീയമാക്കി മാറ്റിയെന്നും ബിനോയ് വിശ്വം പറഞ്ഞു.