കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്. നടപടി ജനങ്ങളെ വഞ്ചിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വെക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. എല്ലാ ധാർമ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടു. ജനാധിപത്യത്തെ ബലി നൽകാൻ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓർക്കുമെന്നും വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ് നൽകിയത്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടന്നേക്കും. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. കേന്ദ്ര മന്ത്രിമാർ ഉൾപ്പെട്ട ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയത്. ഖർഗെ മാപ്പ് പറയണമെന്നും അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിലക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സംഭവത്തിൽ വ്യാപക പരാതികൾ ലഭിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി മൗനമായിരുന്നു. അതേസമയം, കമ്മീഷന്റെ സെലക്ടീവ് പക്ഷപാതത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് കടുത്ത അതൃപ്തിയാണുള്ളത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും താളത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നൃത്തം ചെയ്യുന്നുവെന്ന വിമർശനമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.






