ഉപരാഷ്ട്രപതി പദവിയിൽ നിന്നുള്ള ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവമെന്ന് കെസി വേണുഗോപാൽ. ചരിത്രത്തിൽ ആദ്യമായാണ് കാലാവധിക്ക് മുൻപ് ഉപരാഷ്ട്രപതി രാജിവെക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യപ്പെടാത്ത അവസ്ഥയാണ്. ജഗദീപ് ധൻകർ ആരുടെയും ഫോൺ എടുക്കുന്നില്ല. അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നത് വരെ കാത്തിരിക്കാമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്.അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും നന്ദി പറഞ്ഞു.
ഉപരാഷ്ട്രപതി പദവിയിൽ നിന്ന് രാജിവെച്ച ജഗദീപ് ധൻകറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നത്. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെ എന്നും മോദി ആശംസിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ് പോസ്റ്റ് പങ്കുവെച്ചത്. ജഗദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.
ഏറെ നാളായി ജഗ്ദീപ് ധൻകറിനെ അസുഖങ്ങൾ അലട്ടിയിരുന്നു. മാർച്ച് ആദ്യവാരം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്തിടെ പൊതു പരിപാടിയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ജഗ്ദീപ് ധൻകർ പശ്ചിമ ബംഗാൾ ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി.