Headlines

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കാനഡ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒത്തുകളിയില്‍ അധോലോകനായകന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങളും പുറത്തു വന്നതോടെ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ വംശജനായ കാനഡ ബൗളര്‍ക്കെതിരെയും അന്വേഷണം നടത്തും. മത്സരത്തില്‍ കാനഡ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വയാണ് ആരോപണ വിധേയനായി നില്‍ക്കുന്നത്. ഇദ്ദേഹം ഓവറാണ് ഒത്തുകളി ആരോപണത്തിന് ശക്തിപകരുന്നത്. ന്യൂസീലന്‍ഡ് രണ്ടിന് 32 റണ്‍സെന്ന നിലയിലായിരിക്കെ ബജ്വ എറിഞ്ഞ ഓവറില്‍ ഒരു നോബോളും വൈഡും അടക്കം 15 റണ്‍സാണ് വിട്ടുകൊടുത്തത്. റണ്‍സ് അധികമായി വിട്ടുകൊടുത്ത രീതിയാണ് ഒത്തുകളി നടന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പാണ് ഒത്തുകളിക്ക് പിന്നിലെന്ന് ഐ.സി.സി. സംശയിക്കുന്നത്. അതേ സമയം ദില്‍പ്രീത് ബജ്‌വ ബിഷ്‌ണോയ് ഗ്രൂപ്പുമായി ബന്ധപ്പെട്ടിരുന്നതായി ഉറപ്പിക്കുന്ന കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ താരം ഒത്തുകളിക്ക് സ്വാധീനിക്കപ്പെട്ടിരിക്കാമെന്നും പറയുന്നു. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് ആതിഥേയത്വം വഹിച്ച ഐസിസി ടി 20 ലോകകപ്പില്‍ ചെന്നൈയിലെ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഈ മത്സരത്തില്‍ കാനഡ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.