Headlines

മടങ്ങിയത് വിവാഹനിശ്ചയശേഷം; വിവാഹത്തോട് അടുപ്പിച്ചു അവധിയെടുത്തു വരാമെന്ന വാക്ക് പാഴായി; നോവായി അഖില്‍

 

യുക്രൈനില്‍ ഒഡേസ തീരത്ത് റഷ്യ നടത്തിയ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയനെ ഓര്‍ത്ത് കണ്ണീരണിയുകയാണ് നാട്. നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടാണ് അവധി ദിനങ്ങള്‍ക്കൊടുവില്‍ 40 ദിവസങ്ങള്‍ക്കു മുമ്പ് അഖില്‍ ജോയന്‍ തിരിച്ചു പോയത്. കട്ടപ്പന സ്വദേശിനിയുമായുള്ള വിവാഹനിശ്ചയത്ത് ശേഷമായിരുന്നു മടക്കം. അടുത്ത ഏപ്രിലില്‍ വിവാഹത്തോട് അടുപ്പിച്ചു അവധി എടുത്തു വരാം എന്നായിരുന്നു പോകാന്‍ നേരം വീട്ടുകാര്‍ക്ക് കൊടുത്ത ഉറപ്പ്. പക്ഷെ നിനച്ചിരിക്കാതെയുള്ള കുടുംബത്തെ ഒന്നാകെ കണ്ണീരില്‍ മുക്കി.

 

 

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായി കപ്പലില്‍ ജോലിക്ക് കയറിയത് മുതല്‍ അഖിലിന് സ്വപ്നങ്ങള്‍ ഏറെ ആയിരുന്നു. ആഗ്രഹിച്ച പോലൊരു വീട് വച്ചു. പുതിയൊരു ജീവിതത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലുമായിരുന്നു. എന്നാല്‍ വിധി എല്ലാം തകിടംമറിച്ചു.അറിയപ്പെടുന്ന വടംവലി താരവും നാട്ടിലെ ഏതു പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളുമാണ് അഖില്‍. അവധി കഴിഞ്ഞ് ജോലിക്ക് തിരിച്ചു കയറിയ ശേഷം കൂട്ടുകാര്‍ അടക്കമുള്ളവരോട് സംസാരിക്കുമ്പോള്‍ താന്‍ ജോലിചെയ്യുന്ന യുക്രൈനിലെ പ്രതികൂല സാഹചര്യം അഖില്‍ പറഞ്ഞിരുന്നു. പക്ഷെ അപ്പോഴൊന്നും മരണം മുന്നില്‍ കണ്ടുള്ള യാത്രയിലായിരുന്നു അഖിലെന്ന് എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാദിവസവും വീട്ടുകാരെയും കൂട്ടുകാരെയും ഒന്നിലേറെ തവണ ഫോണ്‍ വിളിയിലൂടെയോ വാട്ട്‌സ്ആപ്പ് വഴിയോ അഖില്‍ ബന്ധപ്പെടുമായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് സംസാരിച്ചപ്പോഴും തന്റെ യാത്ര മേഖലയിലെ പ്രതിസന്ധികള്‍ കൂട്ടുകാരോട് സൂചിപ്പിച്ചിരുന്നു.

 

യുദ്ധ മേഖലയിലുണ്ടായ മരണമായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ദിവസങ്ങള്‍ എടുക്കും എന്നാണ് കുടുംബത്തിന് അനൗദ്യോഗികമായി കിട്ടിയ വിവരം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, രാജ്‌മോഹന്‍ ഉണ്ണിതാന്‍ എംപി എന്നിവര്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജോയാന്റെ വീട്ടിലെത്തി കുടുംബവുമായി സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കി.