തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന് സമീപത്തുള്ള തേയില തോട്ടത്തിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ വൈകിട്ടോടെയാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയുടെ മുൻപിൽ വെച്ചായിരുന്നു സംഭവം. പിന്നീട് അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്. മേഖലയിൽ വ്യാപകമായ തിരച്ചിൽ വനം വകുപ്പ് നടത്തിയിരുന്നു. മഴ പെയ്തതിനാൽ തിരച്ചിൽ ദുഷ്ക്കരമായിരുന്നു. കുട്ടിയുടെ പാതി ശരീരം പുലി കടിച്ചു പറിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു കാലും മുഖവും മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. തമിഴ്നാട് മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വരയൻ പുലിയാണ് കുട്ടിയെ കടിച്ചുകൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്
സ്ഥലത്ത് ഇതിന് മുൻപും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ്പരിസരവാസികൾ പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്നത്. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള ആളുകൾ താമസിക്കുന്ന ജനവാസ മേഖലയിലേക്ക് നിരന്തരമായി വന്യ മൃഗങ്ങളുടെ ശല്യം പതിവാണ്. ഇവരുടെ വീടുകൾക്ക് ചുറ്റുമായി യാതൊരു തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. വീടുകൾക്ക് ചുറ്റുമായി ഫെൻസിങ് ഇല്ലെന്നും ആരോപണമുണ്ട് .