പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിച്ചത്.

കോഴിക്കോട് ഗസ്റ്റ ഹൗസിൽ നിന്ന് എസ്എഫ്ഐ ഓൾ ഇന്ത്യ കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ ചെയ്ത് നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി ടി സൂരജിൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. പ്രതിഷേധം കണക്കിൽ എടുത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചു.

കഴിഞ്ഞ ദിവസം എബിവിപിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്.