എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചുവെന്നു രേഖകൾ. ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായിരുന്ന സമയത്താണ് സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ എ.ജയതിലക് ചീഫ് സെക്രട്ടറിയായതോടെ സസ്പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു.റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയതും അട്ടിമറിച്ചു.
2024 നവംബർ 11നാണ് എൻ.പ്രശാന്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോക്ടർ എ.ജയതിലക്,കെ.ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നതായിരുന്നു കുറ്റം.തുടർന്ന് ഏപ്രിൽ 23 ന് അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി സസ്പെൻഷൻ പിൻവലിക്കൻ തീരുമാനിച്ചു.പ്രശാന്ത് നൽകിയ മറുപടിയും പുതിയ അന്വേഷണം ഒന്നും പ്രശാന്തിനെതിരെ പ്രഖ്യാപിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.ഇക്കാര്യം റിവ്യൂ കമ്മിറ്റിയുടെ നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ ആ തീരുമാനം നടപ്പിലായില്ല.ശാരദാ മുരളീധരൻ പദവിയിൽ നിന്നും മാറി,പകരം ഡോക്ടർ എ.ജയതിലക് ചീഫ് സെക്രട്ടറിയായി.മെയ് അഞ്ചിന് ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി വീണ്ടും പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസം കൂടി നീട്ടാൻ തീരുമാനിച്ചു.പുതിയ ചീഫ് സെക്രട്ടറിക്ക് എതിരെയാണ് പ്രശാന്തിന്റെ ആരോപണം എന്നതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എ.ജയതിലക് സമിതിയിൽ നിന്നും മാറിനിന്നു.പക്ഷേ പകരം രാജൻ കൊബ്രഗഡയെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും അട്ടിമറിക്കപ്പെട്ടു.ബിശ്വനാഥ് സിൻഹയും കെ.ആർ ജ്യോതിലാലും മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.സസ്പെൻഷൻ നീട്ടുന്നതിന് കേന്ദ്ര അനുമതി തേടണം എന്ന ചട്ടവും കാറ്റിൽ പറത്തി.ഇതിന് പിന്നിൽ പുതിയ ചീഫ് സെക്രട്ടറിയാണെന്ന ആക്ഷേപമായി എൻ.പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്.