തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ മുന്നണികളിൽ തർക്കങ്ങളും വിമത നീക്കങ്ങളും തുടരുന്നു. കോഴിക്കോട് കല്ലായിയിൽ വിഎം വിനുവിന് പകരക്കാരനായി പൊതുസമ്മതനെ രംഗത്തിറക്കാൻ കഴിയാതെ കോൺഗ്രസ്. മത്സരിക്കാൻ ഇല്ലെന്ന് എഴുത്തുകാരൻ യു കെ കുമാരൻ അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാളകണ്ടി ബൈജുവിനെ സ്ഥാനാർഥിയാക്കാൻ ധാരണ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും
വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ് നേതൃത്വം പുതിയ സ്ഥാനാർഥിയെ തേടുന്നത്. പ്രമുഖനായ സ്ഥാനാർഥി വരുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശ വാദം. സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. പക്ഷെ ഇവർ ആരും സമ്മതം മൂളിയില്ല. തുടർന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയതോടെ തിരുവനന്തപുരം മുട്ടടയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് പ്രചാരണം ഊർജിതമാക്കി. വൈഷ്ണയുടെ പേര് ഒഴിവാക്കിയതും കോടതിയിൽ നടത്തിയ നിയമപോരാട്ടവും കോൺഗ്രസ് പ്രചാരണ ആയുധമാക്കുകയാണ്. വിവാദങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.








