അമിത്ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാടെന്ന് മന്ത്രി ആർ ബിന്ദു. ഒരാൾ എത്ര ഭാഷ പഠിക്കുന്ന അത്രയും നല്ലത്. ഇംഗ്ലീഷ് ലോക ഭാഷ. ഇംഗ്ലീഷ് പഠിക്കരുത് ലജ്ജാകരമാണ് എന്ന നിലപാട് കുട്ടികളുടെ ആശയലോകത്തെ ഇടുങ്ങിയതാക്കും.
ഭാഷാപരിഷ്കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കൽ അല്ല. ഗവർണറും മന്ത്രിമാരും തമ്മിലുള്ളത് ആശയപരമായ വൈരുദ്ധ്യം. രാജ്ഭവനെ ആർഎസ്എസ് പ്രചാരണത്തിനുള്ള കേന്ദ്രമാക്കി മാറ്റുന്നത് ശരിയല്ല. ആരിഫ് മുഹമ്മദ് ഖാൻ ആണ് തുടക്കം ഇട്ടത്.
ഭരണഘടനയെയാണ് വന്ദിക്കേണ്ടത്. ആർഎസ്എസിന്റെ ബിംബങ്ങൾ ശേഖരിച്ച് വയ്ക്കാനുള്ള ഇടമായി രാജ്ഭവനെ തരംതാഴ്ത്തരുത്. അതിനു മുൻപിൽ താണു വഴങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. പ്രോട്ടോകോൾ ലംഘനം നടത്തിയത് ഗവർണറാണ്. മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാട് അതുതന്നെയാണ് സർക്കാരിന്റെയും നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കുന്നതിനായി രാജ്യത്തുടനീളം പുതിയൊരു ശ്രമം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും മതത്തെയും മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ല. അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.