Headlines

ഖാലിസ്ഥാൻ തീവ്രവാദികൾ രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു’, തുറന്നുസമ്മതിച്ച് കാനഡ

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡ. കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നു. രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവർ കാനഡ താവളം ആക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാനി തീവ്രവാദികൾക്ക് കാനഡയിൽ അഭയം ലഭിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്.

ഖലിസ്ഥാൻ ഭീകരർക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തിൽ പ്രതികരിക്കുന്നത്. കാനഡയിൽ നടന്ന ജി7 സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു മടങ്ങിയതിനു പിന്നാലെ ബുധനാഴ്ചയാണു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടർന്നു വിള്ളൽ വീണ ഇന്ത്യ–കാനഡ ബന്ധം വീണ്ടും സൗഹൃദവഴിയിൽ എത്തുന്നതിന്റെ സൂചന മോദിയുടെ സന്ദർശനത്തിനു പിന്നാലെ ലഭിച്ചിരുന്നു.ഇന്ത്യ കാനഡയിൽ നടത്തുന്ന ഇടപെടലുകൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഖലിസ്ഥാൻ പ്രവർത്തകർ സജീവമായതോടെ ഇന്ത്യയുടെ വിദേശ ഇടപെടലുകൾ വർധിച്ചുവെന്നാണു നിരീക്ഷണം. റിപ്പോർട്ടിൽ പാക്കിസ്ഥാൻ, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെക്കുറിച്ചും പറയുന്നു.