Headlines

കളിക്കുടുക്ക സാഹിത്യം, പൈങ്കിളി, ചവര്‍…, ഒരുപാട് കല്ലേറ് കൊണ്ടവനാണ്, തളര്‍ത്താനാകില്ല: അഖില്‍ പി ധര്‍മജന്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ലഭിച്ചതിന് പിന്നാലെ തനിക്കും പുസ്തകത്തിനുമെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി റാം C/O ആനന്ദി രചയിതാവ് അഖില്‍ പി ധര്‍മജന്‍. അവാര്‍ഡ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ വിഷമിപ്പിക്കുന്നുണ്ട്. വിമര്‍ശിക്കുക എന്നത് അവരുടെ സ്‌പേസ് ആണ്. വിമര്‍ശനങ്ങള്‍ സ്വീകരിക്കുന്നു. താന്‍ ബിസിനസുകാരനെന്ന കല്‍പ്പറ്റ നാരായണന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും അഖില്‍ പി ധര്‍മജന്‍ പറഞ്ഞു

താന്‍ എഴുത്ത് തുടങ്ങിയപ്പോള്‍ തന്നെ വിമര്‍ശനങ്ങളും തനിക്ക് പിന്നാലെയുണ്ടായിരുന്നുവെന്ന് അഖില്‍ പി ധര്‍മജന്‍ പറഞ്ഞു. ഒരു പബ്ലിഷിങ് കമ്പനിയും ആദ്യകാല രചനകള്‍ സ്വീകരിക്കാതെ വന്നപ്പോള്‍ ഫേസ്ബുക്കില്‍ എഴുതിത്തുടങ്ങി. അപ്പോള്‍ ഏതൊരുത്തനും ഫേസ്ബുക്കില്‍ എഴുതാമല്ലോ എന്ന പരിഹാസം കേട്ടു. സ്വന്തമായി ബുക്ക് പ്രസിദ്ധീകരിച്ചപ്പോഴും നിരവധി പേര്‍ പരിഹസിച്ചു. എന്റെ പുസ്തകം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചപ്പോള്‍ ഡിസിയുടെ നിലവാകത്തകര്‍ച്ചയെക്കുറിച്ച് ചര്‍ച്ചകളുണ്ടായി. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ജൂറിയെ കുറ്റപ്പെടുത്തുകയാണെന്നും അഖില്‍ പറഞ്ഞു. കളിക്കുടുക്ക സാഹിത്യമെന്നും പൈങ്കിളിയെന്നും വിളിച്ച് പരിഹസിക്കുന്നവരുണ്ട്. വര്‍ഷങ്ങളായി കല്ലേറ് കൊള്ളുന്നവരാണെന്നും തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്‍പ്പറ്റ നാരായണനെപ്പോലൊരാള്‍ തന്റെ പുസ്തകം വായിച്ചത് തന്നെ സന്തോഷമുള്ള കാര്യമാണെന്ന് അഖില്‍ പറഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടുകാണില്ല. അദ്ദേഹം ആഴത്തില്‍ വായനയുള്ളയാളാണ്. വായിച്ചുതുടങ്ങുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് തന്റെ പുസ്തകം. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു. ആരോടും വിരോധമില്ല. വിമര്‍ശിച്ചവരെ നേരില്‍ കണ്ടാല്‍ സ്‌നേഹത്തോടെ തന്നെ സംസാരിക്കും. വിദ്വേഷം മനസില്‍ സൂക്ഷിക്കില്ല. ബുക്ക് വിറ്റുപോകാന്‍ താന്‍ പി ആര്‍ വര്‍ക് ചെയ്തുവെന്ന് പറയുന്നവര്‍ അത് തെളിയിക്കട്ടേയെന്നും അഖില്‍ പി ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.