700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ വാലിബൻ, ഒപ്പം, നരസിംഹം ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ സംഘട്ട രംഗങ്ങളിൽ ഫൈറ്റ് മാസ്റ്റർക്കൊപ്പം മോഹൻലാലിൻറെ സംഭവനകളുമുണ്ട്.
ആളെ വേണ്ടത്ര പിടിയല്ലെന്ന് തോന്നുന്നു
1977-78 ലെ 74 kg ഇനത്തിൽ സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻ ആണ് മോഹൻലാൽ. തുടർന്ന് ന്യൂഡൽഹിയിൽ നടന്ന നാഷണൽ ലെവൽ ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തന്റെ ആദ്യ ചിത്രത്തിന്റെ ഒഡിഷനിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ തന്റെ റെസ്ലിംഗ് മോഹം ഉപേക്ഷിക്കേണ്ടി വന്നു മോഹൻലാലിന്. ചതുരംഗം എന്ന ചിത്രത്തിനായി മോഹൻലാൽ ക്യാമറക്ക് മുന്നിൽ വീണ്ടും റെസ്ലർ ആയിരുന്നു.
കടിച്ചമർത്തിയ വേദന
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ സ്റ്റണ്ട് രംഗം ചിത്രീകരിച്ചത് കാൽ ഫ്രാക്ച്ചർ ആയിരിക്കുമ്പോൾ ആണ്. മാടമ്പിയിലെ ഒരു പൊലീസുകാരൻ കഥാപാത്രവുമായി ഒരു ഗോഡൗണിൽ വെച്ചുള്ള ഫൈറ്റ് ചിത്രീകരിക്കുമ്പോൾ മോഹൻലാലിന് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. കടുത്ത പൊടിയുള്ള അന്തരീക്ഷത്തിലും മോഹൻലാൽ ഏറെ പ്രയാസപ്പെട്ട് ആ ഫൈറ്റ് പൂർത്തിയാക്കിയെന്ന് ഒരു അണിയറപ്രവർത്തകനാണ് പറയുന്നത്.
കടുത്ത പനിയും തൊണ്ട വേദനയും മൂലം ഡോക്ടറുടെ നിർബന്ധിത വിശ്രമമെന്ന പ്രത്യേക നിർദേശം അവഗണിച്ചാണ് അധിപനിലെ ക്ലൈമാക്സ് ഫൈറ്റ് മോഹൻലാൽ ചെയ്തത് എന്ന് മണിയൻ പിള്ള രാജു ഓർക്കുന്നു. ഇടവേളകളിൽ മുറിയിൽ പോയി നിന്ന് ചൂട് വെള്ളം കവിൾ കൊള്ളുമ്പോൾ വേദനകൊണ്ട് മോഹൻലാൽ കരയുന്നുണ്ടായിരുന്നു എന്നും മണിയൻപിള്ളരാജു കൂട്ടിച്ചേർത്തു. അദ്ദേഹം അന്ധനായി പ്രത്യക്ഷപ്പെടുന്ന യോദ്ധയിലെ ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരിക്കുമ്പോൾ കാലാവസ്ഥാ മാറ്റവും പൊടിയും കാരണം മോഹൻലാലിന്റെ കണ്ണിന് ശരിക്കും ഇൻഫെക്ഷനും കടുത്ത വേദനയുമുണ്ടായിരുന്നു അത്രേ.







