കോഴിക്കോട്: മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമായ നടപടിയെന്ന് മിൽമ ചെയർമാൻ കെ എസ് മണി. യൂണിയൻ പിടിച്ചെടുക്കാനാണ് നീക്കം. നിയമപരമായി നേരിടുമെന്നും കെ എസ് മണി ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫെഡറേഷൻ ചെയർമാനുമായി ബന്ധപ്പെട്ട ഹർജി കോടതിയിൽ നിലനിൽക്കെയാണ് തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് മലബാർ മേഖലാ യൂണിയനെ പിരിച്ചുവിട്ടത്.
മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലായിരുന്നു യൂണിയൻ പിരിച്ചുവിട്ടിരുന്നത്. ക്ഷീര വികസന വകുപ്പ് രജിസ്ട്രാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എംഡിആർഎഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചാണ് ആരോപണം ഉയർന്നിരുന്നത്. അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ചുമതലേറ്റെടുത്തു.
കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായതായാണ് പരാതി. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തി. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം, പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട് എന്നിവ നടന്നതായും ആരോപണമുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചിലവാക്കി. 50 ലക്ഷത്തിന്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചിലവാക്കി എന്നും പരാതിയുണ്ട്.








