കേരളത്തിന്റെ വരദാനം, ലെജന്‍ഡ്…’; സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തല്‍ അതിരുവിട്ടു; അസ്വസ്ഥത അറിയിച്ച് മുഖ്യമന്ത്രി; പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിച്ച് സംഘാടകര്‍

സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയ്ക്കിടെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, ലെജന്‍ഡ് എന്നിങ്ങനെയായിരുന്നു പുകഴ്ത്തല്‍.

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന പരിപാടിയിലാണ് സ്വാഗത പ്രസംഗത്തില്‍ പ്രശംസ അതിരുവിട്ടത്. വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ലെജന്‍ഡെന്നും വരദാനമെന്നും സംബോധന ചെയ്ത് സ്വാഗത പ്രസംഗകന്‍ എന്‍ ബാലഗോപാല്‍ വാനോളം പുകഴ്ത്തി.

പുകഴ്ത്തല്‍ പരിധി വിട്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. കാര്യം പിടികിട്ടിയ പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യം സംഘാടകരെ അറിയിച്ചു. വേദിയില്‍ ഉണ്ടായിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും പ്രസംഗം ചുരുക്കാന്‍ നിര്‍ദ്ദേശിച്ചു പ്രസംഗം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും പിന്നെയും മിനിറ്റുകളോളം നീണ്ടു. 20 മിനിട്ടാണ് സ്വാഗത പ്രസംഗം നീണ്ടത്. കുറിപ്പ് കയ്യില്‍ കിട്ടിയതോടെ ഇനി പ്രസംഗിച്ചാല്‍ മുഖ്യമന്ത്രി ദേഷ്യപ്പെടും എന്ന് പറഞ്ഞാണ് പ്രാസംഗികന്‍ പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്.