Headlines

ഇനി മോചനം: അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; ഉടന്‍ നാട്ടിലെത്തിയേക്കും

 

റിയാദ്: സൗദി ബാലന്റെ മരണത്തില്‍ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചിതനാകുന്നു. അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കും. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ റഹീമിന് ഉടന്‍ നാട്ടിലെത്താം.

 

2006 നവംബറിലാണ് സൗദി ബാലന്‍ അനസിന് കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ഡിസംബര്‍ മുതല്‍ റഹീം ജയിലിലാണ്. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്.എന്നാല്‍ ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്. വധശിക്ഷ ഒഴിവാക്കിയ കോടതി റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. എന്നാല്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 26നായിരുന്നു കോടതി വിധി വന്നത്.