ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം; പ്രമേയം തള്ളി ഹമാസ്‌

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ സമാധാനപദ്ധതിക്ക് അംഗീകാരം നൽകി യുഎൻ രക്ഷാസമിതി. ബ്രിട്ടൻ , ഫ്രാൻസ് , സൊമാലിയ ഉൾപ്പെടെ 13 രാജ്യങ്ങൾ നിർദേശത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ഇതെന്ന് ട്രംപ് പ്രതികരിച്ചു. താൻ അധ്യക്ഷനായ സമാധാന ബോർഡിലെ അംഗങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനവും മറ്റ് തുടർ പ്രഖ്യാപനങ്ങളും വരുന്ന ആഴ്ചകളിൽ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിൽ പ്രമേയം പരാജയപ്പെട്ടുവെന്ന് ഹമാസ് പ്രതികരിച്ചു. സായുധ സംഘങ്ങളെ നിർവീര്യമാക്കാൻ അന്താരാഷ്ട്ര സൈന്യത്തെ നിയോഗിക്കുന്നതിനെയും ഹമാസ് വിമർശിച്ചു.

ഗസയിൽ അന്താരാഷ്ട്ര സൈനികരെ വിന്യസിപ്പിക്കുന്നതടക്കം ഗസയിലെ വെടിനിർത്തൽ നടപ്പാക്കൽ, പുനർനിർമ്മാണം, ഭരണം എന്നിവയാണ് പദ്ധതിയുടെ കാതൽ. ഗാസയിൽ ഇതുവരെ 66,000-ത്തോളം പേരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടും പലസ്‌തീനെ രാഷ്‌ട്രമെന്ന നിലയിൽ അംഗീകരിക്കാത്ത ട്രംപ്‌–നെതന്യാഹു കരാറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌.