വർക്കല കസ്റ്റഡി മർദനം; സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് നിർമ്മാണ തൊഴിലാളിയെ വർക്കല എസ്.ഐ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മർദനമേറ്റ കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് തുക നൽകേണ്ടത്. മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്.

വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. പിഴ എസ് എയിൽ നിന്ന് സർക്കാർ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

മണ്ണെടുപ്പ് പരാതിയിലാണ് സുരേഷിനെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. പിന്നീട് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പി ആണ് അന്വേഷണം നടത്തുന്നത്.