Headlines

‘ഞാന്‍ പ്രസിഡന്റായാല്‍ പഴയ കോളനി മൊത്തം ഭരിച്ചേനെ’; കൊടിക്കുന്നില്‍ സുരേഷ് എംപിയെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്

കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്. സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്തഫയുടെ അധിക്ഷേപം. സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവാണ് മുസ്തഫ.

കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനേയും ഇപ്പോഴത്തെ അധ്യക്ഷന്‍ സണ്ണി ജോസഫിനേയും താരതമ്യം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞ പരാമര്‍ശം ഇന്നലെ വിവാദമായിരുന്നു. പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷന്‍ എന്ന വിമര്‍ശനത്തിന് യോഗത്തില്‍ തന്നെ സണ്ണി ജോസഫ് കൃത്യമായി മറുപടി പറയുകയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഇടപെട്ടതോടെ കൊടിക്കുന്നില്‍ തന്റെ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ പ്രശ്‌ന പരിഹാരമായെങ്കിലും സേഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയാണ് സ്വന്തം മുന്നണിയിലെ നേതാവിനെതിരെ യുപി മുസ്തഫ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പേരാവൂരിന്റെ പ്രസിഡന്റെന്ന കൊടിക്കുന്നിലിന്റെ പരാമര്‍ശത്തിന് ‘ എന്നെ പ്രസിഡന്റാക്കിയാല്‍ പഴയ കോളനി മൊത്തമായി ഭരിച്ചേനെ’ എന്ന അധിക്ഷേപവും പരിഹാസവും കലര്‍ന്ന ഭാഷയിലാണ് കെഎംസിസി നേതാവ് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മുസ്തഫയിട്ട വിശദീകരണ പോസ്റ്റിലും കൊടിക്കുന്നില്‍ സുരേഷിനെതിരെ രൂക്ഷമായ പരിഹാസങ്ങളുണ്ട്. കോളനി, ഊര് എല്ലാം സാധാരണ വാക്കുകളാണെന്നും അതില്‍ ജാതി അധിക്ഷേപം ഇല്ലെന്നും ജാതി പറഞ്ഞ് ആദ്യം കരഞ്ഞത് കൊടിക്കുന്നില്‍ സുരേഷ് ആണെന്നുമാണ് മുസ്തഫയുടെ മറ്റൊരു പോസ്റ്റ്. മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസിഡന്റായ പാര്‍ട്ടിയില്‍ തനിക്ക് ജാതി മൂലം പ്രസിഡന്റ് സ്ഥാനം കിട്ടുന്നില്ലെന്ന് പറഞ്ഞ് കരയുന്നത് അശ്ലീലമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.