Headlines

ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ: അന്വേഷണം

ബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ മെഡിക്കൽ കോളജിൽ പിജിക്ക് പഠിക്കാനായി ജോലിയിൽനിന്ന് വിട്ടുനിന്നിട്ടും ഇവർ ശമ്പളം പിൻവലിച്ചുകൊണ്ടിരുന്നെന്നാണ് പരാതി.
വാംബയ് കോളനിയിലെ നമ്മ ക്ലിനിക്കിലാണ് അങ്കിത ജോലി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ മാർച്ചു മുതൽ ഇവർ ജോലിക്ക് ഹാജരായിട്ടില്ല. ഇതോടെ ആശുപത്രിയിൽ ഡോക്ടർ ഇല്ലാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അങ്കിത സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുന്നുണ്ടെന്നും ജോലിക്ക് ഹാജരാകാതെ ശമ്പളം പിൻവലിക്കുന്നുവെന്നും വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ അങ്കിതയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അവർ എത്തിയില്ല. തുടർന്ന് സെപ്റ്റംബർ 18ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അങ്കിതയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. നമ്മ ക്ലിനിക്കിൽ ഡോക്ടർ ഇല്ലാതായതോടെ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായി നോട്ടിസിൽ പറയുന്നു. അങ്കിതയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിഷയം കർണാടക മെഡിക്കൽ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സിഇഒ മുന്നറിയിപ്പ് നൽകി.