തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ഒന്നാം പ്രതിയെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കിയാല്‍ പ്രതികരിക്കാന്‍ ഒഴിവില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. വാര്‍ത്തകളില്‍ കണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്നും കെ രാജന്‍ ചോദിച്ചു. ഏതോ റിപ്പോര്‍ട്ടില്‍ കണ്ട കാര്യത്തെക്കുറിച്ചാണ് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്. എങ്കില്‍ ആ റിപ്പോര്‍ട്ട് തന്റെ കയ്യില്‍ തന്നാല്‍ പഠിച്ചിട്ട് അതിന് മറുപടി പറയാമെന്നും കെ രാജന്‍ പറഞ്ഞു. കേസിൽ അന്നത്തെ ജില്ലാകളക്ടർ കൃഷ്ണ തേജയെ പ്രതിചേർക്കണമെന്ന് കഴിഞ്ഞദിവസം മുൻ മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞിരുന്നു. തുടർന്ന് കളക്ടറാണ് പൂരം കലക്കിയതെന്ന വാദത്തിൽ സുനിൽകുമാർ ഉറച്ചുനിൽക്കുകയാണെങ്കിൽ കളക്ടറെ നിയന്ത്രിക്കുന്ന റവന്യൂ മന്ത്രിയും പ്രതിയാണെന്ന് ഇന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിലാണ് റവന്യൂമന്ത്രിയുടെ പ്രതികരണം.താനാണ് കേസിലെ ഒന്നാം പ്രതി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ പ്രതികരിക്കാനാവില്ല. വിഷയങ്ങളോടും വാര്‍ത്തകളോടും പ്രതികരിക്കുന്ന ആളാണ് താന്‍. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും അന്വേഷണ കമ്മീഷനുകള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. വളരെ കൃത്യതയോടെ കേരളത്തിന്റെ നിയമസഭയില്‍ പ്രതികരിച്ചിട്ടുണ്ട്, ഇനി ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം പ്രതികരിക്കും. പക്ഷെ ആരെങ്കിലും ചൂണ്ടയിട്ടാല്‍ അതില്‍ കൊത്തുന്ന ശീലമില്ലെന്നും കെ രാജന്‍ വ്യക്തമാക്കി.കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുമ്പോള്‍ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആരാണ് പുറത്തുവിട്ടത് എന്ന് പോലും വ്യക്തതയില്ലാത്ത വിഷയങ്ങളും അന്വേഷണങ്ങളും തൊടുത്ത് വിടുന്നത് പതിവാണ്. അതിലൊന്നും അഭിപ്രായം പറഞ്ഞ് നേരം കളയാനുള്ള ഒഴിവ് ഇപ്പോളില്ല. വികസനോത്സവത്തിലാണ് ഒല്ലൂരും കേരളവുമുള്ളത്. അവിടെയൊന്നും മാധ്യമങ്ങളെ കാണാറില്ല. കേരള സര്‍ക്കാര്‍ നടത്തുന്ന വികസനങ്ങളുടെ നേട്ടം മഴ പോലെ ജനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്നും കെ രാജന്‍ പറഞ്ഞു.
ആരെങ്കിലും ചൂണ്ടയിട്ടാൽ കൊത്തുന്ന ശീലമില്ല; അനാവശ്യ വിവാദമുണ്ടാക്കിയാൽ പ്രതികരിക്കാൻ ഒഴിവില്ലെന്ന് കെ രാജൻ








