Headlines

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചു

അതേസമയം, ക്യാമ്പസുകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിർദേശം സർവകലാശാല ഡീനുമാർക്കാണ് മന്ത്രി നിർദേശം നൽകിയത്. ഈ പരിപാടി സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും സമൂഹത്തിൽ സ്പർധ വളർത്തുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഈ ഉത്തരവ്. എല്ലാ കോളജുകൾക്കും ഇത് സംബന്ധിച്ച അടിയന്തിര അറിയിപ്പ് നൽകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

ഗവർണറുടെ നിർദേശം അനുസരിച്ച് സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് വിഭജന ഭീതി ദിനാചരണം നടക്കുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം. കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ദിനാചരണത്തിന് നിർദേശം നൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്. ദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെഎസ്‍യുവും വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് പതിനാലിന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കിയത് രണ്ട് ദിവസം മുന്‍പാണ്. ഗവര്‍ണര്‍ പറയുന്ന ദിനാചരണമൊന്നും സംസ്ഥാനത്തെ കാമ്പസുകളില്‍ നടപ്പാവില്ലെന്ന് ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ നിലപാട് കോളജുകളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.