Headlines

മകരജ്യോതി പുണ്യം തേടി ഭക്തർ; മകരവിളക്ക് കണ്ട് മടങ്ങുന്ന ഭക്തർക്ക് 1000 ബസുകൾ ക്രമീകരിച്ച് KSRTC

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. മകര സംക്രമ പൂജ പൂർത്തിയായി. തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. ആറ് മണിക്ക് സന്നിധാനത്ത് എത്തും. തിരുവാഭരണം ചാർത്തി ദീപാരാധന വൈകിട്ട് 6.40ന് നടക്കും. സന്നിധാനത്ത് തീർത്ഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്ക്.അതേസമയം മകരവിളക്ക് കണ്ട് മടങ്ങുന്ന ഭക്തർക്കായി 1000 ബസുകൾ KSRTC ക്രമീകരിച്ചു. മകര ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിച്ചത്. മകരവിളക്ക് സ്പെഷ്യൽ സർവീസുമായി ബന്ധപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്കായി കേരള ശുചിത്വ മിഷൻ നൽകിയ പ്രകൃതി സൗഹൃദ സഞ്ചികളിൽ 2350 ഫുഡ് കിറ്റുകൾ കെഎസ്ആർടിസി തയ്യാറാക്കിയിട്ടുണ്ട്. പത്തനംതിട്ട ഇടത്താവളം പമ്പ എരുമേലി എന്നിവിടങ്ങളിൽ ജീവനക്കാർക്കായി ഈ ഫുഡ് കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ വിവിധ കെഎസ്ആർടിസി യൂണിറ്റുകൾ സമാഹരിച്ച ലഘു ഭക്ഷണങ്ങളും വിതരണം ചെയ്യും.

പമ്പ – നിലയ്ക്കൽ ചെയിൻ സർവീസ്, പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ, പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 204 ബസുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 248 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 548 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്. ജനുവരി 12 മുതൽ ഹിൽടോപ്പിൽ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കിയതിനാൽ ചെയിൻ ദീർഘദൂര ബസ്സുകൾക്ക് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ സുഗമമായി ഓപ്പറേറ്റ് ചെയ്യുവാൻ കഴിയും.

പമ്പ-നിലയ്ക്കൽ ചെയിനുകൾ ത്രിവേണി പെട്രോൾ പമ്പ്, ദീർഘദൂര ബസുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ സർവീസുകൾ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിൻ പൂർത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ, ദീർഘദൂര സർവ്വീസുകളും ആരംഭിക്കുന്നതാണ്. ശേഷം തിരക്ക് നിയന്ത്രണ വിധേയമായി എന്ന് ഉറപ്പാക്കിമാത്രമേ പൊലിസിൻ്റെ നിർദ്ദേശപ്രകാരം ഏതെങ്കിലും ചെറു വാഹനങ്ങൾ ഉണ്ടെങ്കിൽ പമ്പയിൽ നിന്നും കടത്തി വിടുകയുള്ളൂ. ഇത് ട്രാഫിക് തടസമില്ലാതെ ചെയിൻ, ദീർഘദൂര സർവീസുകളുടെ ഇരുവശത്തേക്കുമുള്ള രണ്ട് നിരയായുള്ള, കൃത്യമായ സർവിസ് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ ഭക്തജന ലക്ഷങ്ങളെ സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ പര്യപ്തമാക്കും.

ഇത്തരത്തിൽ എല്ലാ ക്രമീകരണങ്ങളും പൊലീസ് , ദേവസ്വം വകുപ്പുകളുമായി ചേർന്ന് സജ്ജീകരിച്ച് പദ്ധതികൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് ഏവരുടേയും സഹായ സഹകരിക്കണങ്ങൾ അഭ്യർത്ഥിക്കുകയും മകരവിളക്ക് മഹോത്സവം വൻ വിജയമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും കെഎസ്ആർടിസി അറിയിച്ചു.