രാഹുൽ മാങ്കൂട്ടത്തിലിനെ ആരും വിളിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ല എന്നാണ് അറിവ്. ഔദ്യോഗികമായി യോഗമുണ്ടായിരുന്നില്ല. അതു വഴി പോയപ്പോൾ രാഹുൽ ഓഫീസിൽ കയറിയതാണ്.
പഞ്ചായത്തിന്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയത്. രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെപിസിസി മറുപടി പറയുമെന്നും എ തങ്കപ്പൻ വ്യക്തമാക്കി.
പാലക്കാട് കണ്ണാടിയിൽ നടന്ന കോൺഗ്രസ്സ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ MLA പങ്കെടുത്ത്. കാഴ്ചപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലെ യോഗത്തിൽ ആണ് രാഹുൽ പങ്കെടുത്തത്. ലൈംഗിക ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ ഇരിക്കയാണ് രാഹുൽ യോഗത്തിൽ പങ്കെടുത്തത്.
കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.യോഗത്തിലല്ല പങ്കെടുത്തതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാഷ്ട്രീയം ചർച്ച ചെയ്തു. പാർട്ടി നേതാക്കൾക്കൊപ്പം ഇരിക്കലും കൂടിയാലോചനകളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്.
പുറത്താക്കുന്നതുവരെ ഔദ്യോഗിക ഓഫിസുകളിലും കയറും. സസ്പെൻഷനിലാണെങ്കിലും ചുമതലകൾ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രവർത്തിക്കും. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസ്സ് മണ്ഡലം നേതാക്കളായ പ്രസാദ്, ശെൽവൻ, വിനേഷ്, കരുണാകരൻ തുടങ്ങിയവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.







