ലക്ഷദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു. മൂന്ന് ട്രയലുകളിൽ ആദ്യത്തെതാണ് പൂർത്തിയായത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട സീ പ്ലെയിൻ രണ്ടുമണിക്കൂർ കൊണ്ട് അഗത്തി ദ്വീപിൽ എത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സഹകരണത്തോടെ ഡിജിസിഎ, ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നത്.
കൊച്ചിയെ കവരത്തി, അഗത്തി, കൽപ്പേനി, കട്മത്ത്, കിൽത്താൻ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. സ്ഥിരമായ സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തന സാധ്യത വിലയിരുത്തുന്നതിനാണ് മൂന്ന് ദിവസത്തെ പരീക്ഷണ സർവീസ് നടത്തുന്നത്. ഇന്ന് രാവിലെ 10.30 ആരംഭിച്ച ആദ്യ ട്രയൽ വിജയകരമായി പൂർത്തിയായി.രണ്ട് മണിക്കൂർ കൊണ്ടാണ് കൊച്ചിയിൽ നിന്നും സീ പ്ലെയിൻ അഗത്തി ദ്വീപിലെത്തിയത്. സ്കൈ ഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ട്വിൻ ഓട്ടോർ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ 12 പരീക്ഷണപറക്കലുകൾ നടത്തും. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ ദ്വീപുകളുടെ വികസനവും സാധ്യമാകും.







