Headlines

വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍; മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് ലേഖനം

കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ചാണ് ശശി തരൂരിന്റെ ലേഖനം. മോദി സര്‍ക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്നും ലേഖനം. അമിത് ഷായുടെ പേരെടുത്ത് പറഞ്ഞും പ്രശംസയുണ്ട്.കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് തരൂരിന്റെ ലേഖനം വരുന്നത്. ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞുപോകുമ്പോള്‍ എന്ന തലവാചകത്തില്‍ മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ മാവോയിസ്റ്റ് വെല്ലുവിളി കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ ദൗത്യം വിജയിച്ചെന്നും മാവോയിസ്റ്റ് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും വരെ അത് തുടരണമെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാര്‍ക്കാരിന്റെ ആശയം മോദി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് പറയുമ്പോഴും സുരക്ഷ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് മോദി സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തിയെന്ന് തരൂര്‍ പറയുന്നു. ഇരുമ്പുമുഷ്ടിക്കൊപ്പം വികസനത്തിന്റെ സാന്ത്വന സ്പര്‍ശം കൂടി ഉണ്ടായതുകൊണ്ടാണ് മാവോയിസ്റ്റ് ഭീഷണി രാജ്യത്ത് ഇല്ലാതാക്കാന്‍ കഴിഞ്ഞതെന്നും നക്‌സലൈറ്റ് കലാപം പൂര്‍ണമായും ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പരാമര്‍ശിച്ച് തരൂര്‍ പറയുന്നു. അടുത്തിടെ വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമായി പങ്കെടുത്ത തരൂര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുന്നത് പൂര്‍ണമായി അവഗണിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വം.