ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കിയ സംഭവം, കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് മുൻ മന്ത്രി പി രാജീവ്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യം.
നടപടിയിൽ നിഗൂഢതയുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം. പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെ. ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അവർക്ക് വേണ്ടിയാണോ ഈ നിയമനമെന്നും പി രാജീവ് ചോദിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി . അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
എന്നാല്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായാണ് കെ ബി പ്രദീപിനെ നിയമിച്ചിരിക്കുന്നത്. സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിയാണ് നിയമനം. മൂന്ന് പ്രത്യേക സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതില്‍ ഒന്നാണ് കെ ബി പ്രദീപിന്റെ നിയമനം.







