Headlines

സൗദിയില്‍ പുകയില ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം; പള്ളികളുടേയും സ്‌കൂളുകളുടേയും 500 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റ് വില്‍പ്പന വിലക്കി

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം എര്‍പ്പെടുത്തി. ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ ഇനി പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന അനുവദിക്കില്ല. ഷിഷ കടകള്‍ക്കും, കടകളിലെ സിഗരറ്റ് വില്‍പ്പനയ്ക്കും നിയമം ബാധകമാണ്.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമത്തിന് സൗദി മൂന്നിസിപ്പാലിറ്റി ആന്റ് ഹൗസിംഗ് മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. ഇതുപ്രകാരം പള്ളികളുടെയും സ്‌കൂളുകളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ പുകയില കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. സിഗരറ്റുകള്‍, ഷിഷ, ഇ-സിഗരറ്റുകള്‍ തുടങ്ങിയവയുടെയോ അനുബന്ധ ഉപകരണങ്ങളുടെയോ വില്‍പ്പന പാടില്ല. വാണിജ്യ രജിസ്ട്രഷേന്‍, സിവില്‍ ഡിഫന്‍സ് അംഗീകാരം, ബലദിയ ലൈസന്‍സ് തുടങ്ങിയവ അനുവദിക്കുന്നത് ഈ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും. 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നും, വാങ്ങുന്നവരോട് പ്രായം തെളിയിക്കുന്ന രേഖകള്‍ ചോദിക്കാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമുണ്ടെന്നും നിയമം പറയുന്നു.

സിഗരറ്റുകള്‍ സീല്‍ ചെയ്ത പാക്കേജുകളിലാണ് വില്‍ക്കേണ്ടത്. പാക്കറ്റ് തുറന്ന് യൂണിറ്റ് വില്‍പ്പന പാടില്ല. വെന്‍ഡിംഗ് മെഷീനുകളില്‍ പുകയില ഉല്‍പ്പന്നങ്ങങ്ങള്‍ വില്‍ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. പ്രമോഷന്റെ ഭാഗമായി പുകയില ഉല്‍പ്പന്നനങ്ങള്‍ സമ്മാനമായി നല്‍കുന്നതും വില കുറയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊതുജനാരോഗ്യവും സുരക്ഷിതമായ വാണിജ്യാന്തരീക്ഷവും ഉറപ്പുവരുത്തുകയാണ് പുതിയ നിയന്ത്രണത്തിന്റെ ലക്ഷ്യം.