മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി. കോട്ടയത്ത് ഇന്നലെയായിരുന്നു പാർട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നത്. സംഘടനാ ജില്ലകളിൽ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ ചുമതലയും നൽകി.
ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തിൽ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാൻ സോഷ്യൽ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല എന്ന പേരിലേക്ക് അവസാന നിമിഷം മാറ്റിയെങ്കിലും ശില്പശാലയിൽ നടന്ന പവർ പോയിൻറ് പ്രസന്റേഷനുകളിൽ ബിജെപി ക്രിസ്ത്യൻ ഔട്ട്റീച്ച് എന്ന് വ്യക്തമാക്കിയായിരുന്നു ചർച്ചകൾ. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ നേതാക്കൾക്ക് ചുമതല നൽകി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താഴെത്തട്ടിലേക്ക് വരെ ക്രിസ്ത്യൻ ഔട്ട് റീച്ച് വ്യാപിപ്പിക്കും.നിലവിലെ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ 30 അംഗ കമ്മിറ്റികളായി വിപുലീകരിക്കും.പിന്നാലെ മണ്ഡലം – ഏരിയ പഞ്ചായത്ത് – തലങ്ങളിലും ക്രിസ്ത്യൻ ഔട്ട് റീച്ച് കമ്മിറ്റി രൂപീകരിക്കും. ക്രിസ്ത്യൻ ഔട്ട് റീച്ച് ചിലവുകൾക്കായി ഒരു കോടി രൂപ യുദ്ധകാല അടിസ്ഥാനത്തിൽ പാർട്ടി മാറ്റിവെച്ചു. ക്രിസ്ത്യൻ ഔട്ട് റീച്ച് സംസ്ഥാന കൺവീനർ ഷോൺ ജോർജിൽ നിന്ന് കണക്ക് ബോധിപ്പിച്ച് ചിലവ് തുക വാങ്ങാം.സംസ്ഥാന ജോയിൻ്റ് ട്രഷറർക്കാണ് കണക്കുകൾ നോക്കാൻ ചുമതല. കോട്ടയത്ത് ക്നാനായ കത്തോലിക്കാ സഭാ അധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.