Headlines

DYFI നേതാവ് ജോയലിന്റെ മരണം; പൊലീസിന്റെ കസ്റ്റഡി മർദനം കാരണമെന്ന് കുടുംബം

അടൂരിലെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന ജോയലിന്റെ മരണം പൊലീസ് കസ്റ്റഡി മർദ്ദനം മൂലമാണെന്ന് കുടുംബം. 2020 ജനുവരി ഒന്നിനാണ് ജോയലിന് ക്രൂരമായ മർദ്ദനമേറ്റതെന്നും, തുടർന്ന് അഞ്ചുമാസം നീണ്ട ചികിത്സയ്ക്ക് ശേഷം മെയ് 22-ന് അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

സംഭവദിവസം ജോയലിനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്നും ഇത് തടയാനെത്തിയ പിതൃസഹോദരി കുഞ്ഞമ്മയെയും പൊലീസ് മർദ്ദിച്ചതായും ആരോപണമുണ്ട്. പൊലീസിന്റെ ചവിട്ടേറ്റതിനെ തുടർന്ന് അന്ന് കുഞ്ഞമ്മയ്ക്കും കാര്യമായി പരുക്ക് പറ്റിയിരുന്നു. ജോയലിന്റെ മൂത്രത്തിൽ പഴുപ്പും ചോരയും ഉണ്ടായിരുന്നുവെന്നും ഇത് കസ്റ്റഡി മർദ്ദനത്തിന്റെ ഫലമാണെന്നും കുടുംബം ആരോപണം ഉയർത്തുന്നു.

അടൂർ പൊലീസിനെതിരെ ഉയർന്നിട്ടുള്ള ഈ ആരോപണങ്ങൾ ഗുരുതരമാണ്. പരാതി ഒത്തുതീർപ്പാക്കാൻ പൊലീസുകാർ ശ്രമിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.