കാസർഗോഡ് മുൻസിപ്പാലിറ്റിയുടെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ ചൊല്ലി വിവാദം. പച്ച പെയിന്റടിക്കാൻ ഇത് പാകിസ്താനാണോ എന്നായിരുന്നു സിപിഐഎം നേതാവിന്റേത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫയുടെ വിവാദ പ്രസംഗം പുറത്തുവന്നു. മുസ്ലിം ലീഗിന്റെ വർഗീയ നിലപാടാണ് പച്ച പെയിന്റിന് പിന്നിലെന്നും വിമർശനം. വർഗീയ ചേരി തിരിവുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നെന്നും സിപിഐഎം നേതാവ് കുറ്റപ്പെടുത്തി.
പച്ച പെയിന്റടിച്ച ഏതെങ്കിലും മതിൽ കേരളത്തിൽ കാണാൻ കഴിയുമോ എന്ന് മുഹമ്മദ് ഹനീഫ ചോദിച്ചു. കേരളത്തിനകത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എഴുപത് ശതമാനം ഭരിക്കുന്നത് സിപിഐഎമ്മിന്റെ പ്രതിനിധികളാണെന്നും ഏതെങ്കിലും ഒരു പഞ്ചായത്ത് ഓഫീസിൽ ചുവന്ന കളറടിച്ചിട്ട് നിങ്ങൾ കണ്ടിട്ടുണ്ടോയെന്നും മുഹമ്മദ് ഹനീഫ ചോദിച്ചു.
നരേന്ദ്രമോദിക്ക് തുല്യക്കാരനായി ഈ കാസർഗോട്ടെ നഗരസഭയിലെ മുസ്ലിം ലീഗുകാർ മാറുകയാണെന്ന് മുഹമ്മദ് ഹനീഫ വിമർശിച്ചു. സംഭവത്തിൽ മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. മുൻസിപ്പാലിറ്റി പരിധിയിലെ വോട്ടർ ലിസ്റ്റിലെ ക്രമക്കേട് സംബന്ധിച്ച് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു സിപിഐഎം നേതാവിന്റെ വിമർശനം.






