Headlines

സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക ലക്ഷ്യം; അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ

സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കാന്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ അമ്മയെയും സ്വവര്‍ഗ പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ നിര്‍ണായകമായത് കുഞ്ഞിന്റെ പിതാവിന് തോന്നിയ ചില സംശയങ്ങളാണ്.

നവംബര്‍ രണ്ടിനാണ് സുരേഷ് ഭാരതി ദന്പതികളുടെ മകനായ അഞ്ച് മാസം പ്രായമുള്ള ദ്രുവ് മരിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം. ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഭാരതിയെയാണ് കണ്ടത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചെന്നാണ് ഭാരതി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. ഇത് വിശ്വസിച്ച ബന്ധുക്കള്‍ സ്വഭാവിക മരണമെന്ന് കരുതി. തുടര്‍ന്ന് പിതാവിന്റെ ഉടമസ്ഥയിലുള്ള കൃഷിയിടത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.

പിന്നാലെ ഭാരതിയുടെ സ്വഭാവത്തില്‍ വലിയ വ്യത്യാസം ഭര്‍ത്താവ് സുരേഷിന് തോന്നി. ഭാരതി അറിയാതെ ഫോണ്‍ സുരേഷ് പരിശോധിച്ചു. 22 കാരിയായ സുമിത്ര എന്ന യുവതിയുമായി ഭാര്യ പ്രണയത്തലാണെന്ന് മനസിലായി ചാറ്റ് പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. പിഞ്ചുകുഞ്ഞ് അവരുടെ പ്രണയത്തിന് വിലങ്ങു തടിയാണെന്നും എങ്ങനെയെങ്കിലുമൊക്കെ ഒഴിവാക്കണം എന്നൊക്കെ ചാറ്റില്‍ ഇരുവരും പറയുന്നുണ്ട്. ഇതാണ് സുരേഷിന് മരണത്തില്‍ സംശയം ഉണ്ടാക്കിയത്. പിന്നാലെ, ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്. കൊലപാതിക ശേഷം കുഞ്ഞിന്റെ ചലനമറ്റ ഫോട്ടോകളും ഭാരതി സുമിത്രയ്ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. ചാറ്റുകള്‍ പരിശോധിച്ച പൊലീസ് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാരതി കുറ്റം സമ്മതിക്കുകയായിരുന്നു. സ്വവര്‍ഗ പങ്കാളിയായ സുമിത്രയുടെ അറിവോടെയാണ് കൊലപാതമെന്ന് ഭാരതി സമ്മതിച്ചിട്ടുണ്ട്. ഇരുവരും സ്വകാര്യ ദൃശ്യങ്ങളടക്കം പരസ്പരം കൈമാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപ്പെടുത്തിയ കുഞ്ഞിന് പുറമെ അഞ്ചും മൂന്നും വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും സുരേഷ് – ഭാരതി ദമ്പതികള്‍ക്കുണ്ട്.