പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുവയസുകാരിയ്ക്ക് സർക്കാർ സഹായം. മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് ചികിത്സാസഹായമായി അനുവദിച്ചിരിക്കുന്നത്.

കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒൻപതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24 നായിരുന്നു സംഭവം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിൽ പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നു.

പരുക്കു പറ്റി രണ്ടാം ദിവസം തന്നെ കുട്ടിയ്ക്കു വേദന ഉണ്ടായിരുന്നു ജില്ലാ ആശുപത്രിയിലെ ഡോക്ടേഴ്സ് കൈവിരലുകൾ അനക്കി നോക്കിയിട്ടില്ല. കുട്ടിയുടെ മുറിവിൽ മരുന്ന് വെയ്ക്കാതെ പ്ലാസ്റ്റർ ഇട്ടെന്നും കുറച്ചുകൂടി ശ്രദ്ധ വെച്ചിരുന്നുവെങ്കിൽ മകൾക്ക് ഈ അവസ്ഥ ഉണ്ടാകിലായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്ന രണ്ടംഗ ഡോക്ടേഴ്സിൻ്റെ റിപ്പോർട്ട് പൂർണ്ണമായും കുടുംബം തള്ളിക്കളഞ്ഞിരുന്നു.