സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. കോൺഗ്രസിന് പുറമേ യുഡിഎഫും സമരമുഖത്തേക്ക്. ചെങ്ങന്നൂരിൽ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പദയാത്ര വൈകുന്നേരത്തെ യുഡിഎഫ് യോഗത്തിൽ തീരുമാനമാകും.
ബിജെപിയും വിഷയത്തിൽ സമരം പ്രഖ്യാപിച്ചു. ശബരിമലയെ തകർക്കാൻ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കുറ്റപ്പെടുത്തി. നാളെ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. 9, 10 തിയതികളിൽ എല്ലാ ജില്ലാ ആസ്ഥാനത്തും മാർച്ച് നടത്തും. തുടർന്ന് പഞ്ചായത്ത് തല സമരം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിൽ പിന്നീട് സമര കേന്ദ്രമാക്കുമെന്ന് എംടി രമേശ് പറഞ്ഞു.
സമരം ഏറ്റെടുക്കാൻ ബിജെപി ഒട്ടും താമസിച്ചിട്ടില്ലെന്നും ദിവസങ്ങളായി തങ്ങൾ സമര രംഗത്താണെന്നും എംടി രമേശ് പറഞ്ഞു. ബി ജെ പി ഒറ്റക്കായിരിക്കും സമരം മുന്നോട്ടു കൊണ്ടു പോവുക. ശബരിമലയിൽ തങ്ങളായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും പക്ഷെ ശബരിമലയ കൊള്ളയടിക്കാൻ ബിജെപി ആരെയും അനുവദിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കി.
വിഷയത്തിൽ കോൺഗ്രസ് നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം.സംസ്ഥാനവ്യാപകമായി നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും.