Headlines

‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഗോവിന്ദന് ഇപ്പോൾ ‘മറവിരോഗം’ ബാധിച്ചിരിക്കുകയാണെന്നും വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ടെന്നും സതീശൻ പരിഹസിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഐഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്.

പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ? മാഷിന് പിണറായി വിജയന്‍ പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും.

തിരുവല്ല ബലാത്സംഗം, ഇത് ബീഹാറാണോ, കേരളമല്ലേ. മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോ. ക്രിമിനൽ കേസ് പ്രതികൾക്കൊക്കെ സുഖവാസം ഒരുക്കുന്നു. കേരളത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്നു. ജയിലിൽ ഉൾപ്പെടെ ക്രിമിനലുകൾക്ക് സുഖവാസമാണ്. ടെക്നോളജിയിൽ മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പറയുന്നു. അത് ശരിയാണ്, ഗൂഗിൾ പേയിലാണ് ഇപ്പോൾ കൈക്കൂലി വാങ്ങുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു.