തലസ്ഥാനത്ത് ആകാശ ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ പ്രദർശനം. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്. മാവേലി മന്നന്നും, നൃത്തരൂപങ്ങളും മുഖ്യമന്ത്രിയും ആകാശത്ത് മിന്നി മാഞ്ഞു. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി.
ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യനുഭവമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖവും 15 മിനിറ്റ് നീണ്ടുനിന്ന പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് ലൈറ്റ് ഷോ നടക്കുന്നത്. മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോയിൽ ആയിരത്തോളം ഡ്രോണുകളുണ്ടാകളുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഇതാദ്യമായാണ് കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത.
700ലധികം ഡ്രോണുകളുമായി കേരള തനിമ വിളിച്ചോതുന്ന ആകാശ കാഴ്ചകളോടെ തുടങ്ങിയ പ്രദർശനം പിന്നീട് നഗരത്തിന്‍റെ പ്രധാനവികസന ആകർഷണമായ വിഴിഞ്ഞം തുറമുഖത്തേക്ക് കടന്നു. കളരിപയറ്റും ചെണ്ടയും മാവേലിയും സദ്യയും ഒക്കെ ഡ്രോണുകളാൽ ആകാശത്ത് നിറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ടൂറിസം ഓണം വാരാഘോഷം കനകക്കുന്നിൽ ഗംഭീരമായി അരങ്ങേറുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. മുപ്പത്തിമൂന്ന് വേദികളിലായി വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.