പി കെ.ശശിയുടെ വിമത നീക്കത്തിന് തിരിച്ചടി. കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കളിൽ 2 പേർ CPIMലേക്ക് തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് 10 ആം വാർഡ് അംഗം എൻ.വിജയാനന്ദ്, പെരുമ്പാറച്ചള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്.കാർത്തിക്കും CPIM ൽ തിരിച്ചെത്തി.
CPIM വിമത നേതാവ് എം.സതീശൻ്റെ വിശ്വസ്തരിൽ ഒരാളാണ് CPIMൽ തിരിച്ചെത്തിയ N.വിജയാനന്ദ്. വിമത നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്ന 2 കോൺഗ്രസ് പ്രവർത്തകരും CPIM ൽ എത്തി. കൊഴിഞ്ഞാമ്പാറയിലെ കോൺഗ്രസ് പ്രവർത്തകരായ മഥൻകുമാർ, ശൺമുഖവേൽ എന്നിവരാണ് CPIM ൽ എത്തിയത്.
അതേസമയം പി. കെ ശശിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. പാർട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിക്കും. CPIM പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്പിരിറ്റ് കച്ചവടക്കാരൻ എന്ന പി കെ ശശിയുടെ ആരോപണം, എൻ്റെ പൊതുജീവിതത്തെ ബാധിക്കില്ല. ആരോപണം ഉന്നയിച്ചവർ തെളിവുകൾ പുറത്തു വിടണം. എൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത ജില്ലാ സെക്രട്ടറി എന്ന നിലക്കില്ല.
പികെ ശശിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിപോയെന്ന് തോന്നുന്നില്ല. അത് ഏറ്റവും അവസാന നടപടിയാണ്. സ്പിരിറ്റ് എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും തന്നെ ബാധിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.തന്‍റെ ജീവിതം എല്ലാവർക്കും അറിയുന്നതാണെന്നും ശശിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഇഎൻ സുരേഷ്ബാബു പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും വി ഡി സതീശനും പി കെ ശശിയുടെ തീവ്രത അളക്കട്ടെ. അത് രാഹുൽ മാങ്കൂട്ടത്തിന്റെ മുകളിൽ വരുമോ എന്ന് അപ്പോൾ അറിയാം. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ വ്യക്തികള്‍ക്ക് പ്രധാന്യമില്ല. തെറ്റ് തിരുത്താൻ പാർട്ടി തല നടപടിയാണ് സ്വീകരിക്കുക. പൊലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുക്കുകയല്ല ചെയ്യുന്നത്. സ്വയം നശിക്കുക എന്ന വാശിയിൽ പാർട്ടിയിലെ ഒരാൾ പോയാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.








