ടാറ്റു പീഡനക്കേസ്: പ്രതി സുജീഷുമായി പോലീസ് തെളിവെടുപ്പ് നടത്തി

 

കൊച്ചി ടാറ്റു പീഡനക്കേസിൽ പ്രതി സുജീഷുമായി പോലീസ് ടാറ്റു സെന്ററിലെത്തി തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിൽ പ്രതി പീഡന പരാതികൾ നിഷേധിച്ചു. അതേസമയം പ്രതിക്കെതിരെ തെളിവുകളുണ്ടെന്ന് കൊച്ചി ഡിസിപി അറിയിച്ചു.

ഇടുക്കിയിലായിരുന്ന ഇയാളെ സുഹൃത്തിനൊപ്പം പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതി മീടു ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. അതേസമയം മീടു ആരോപണം ഉന്നയിച്ച യുവതി ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ ഇയാളിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ട മറ്റ് പെൺകുട്ടികൾ പരാതി നൽകുകയും ചെയ്തിരുന്നു

ആറ് ബലാത്സംഗ കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ടാറ്റു പാർലർ റെയ്ഡ് നടത്തിയ പോലീസ് സിസിടിവിയുടെ ഡിവിആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു.

ആറ് മാസം മുമ്പ് പീഡനത്തിന് ഇരയായ യുവതിയാണ് ആദ്യം പരാതി നൽകിയത്. മറ്റ് കേസുകളെല്ലാം രണ്ട് വർഷം മുമ്പ് നടന്നതാണ്.