Headlines

സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെ നിയമിക്കണം: പുതിയ സത്യവാങ്മൂലം നല്കി ഗവര്‍ണര്‍

ഡിജിറ്റല്‍ സാങ്കേതിക സര്‍വ്വകലാശാലകളിലെ വിസി നിയമന കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കി ചാന്‍സിലര്‍ ആയ ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ പ്രിയ ചന്ദ്രനെയും നിയമിക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചു എന്നും സത്യവാങ്മൂലത്തില്‍ ചാന്‍സിലര്‍ വിമര്‍ശിച്ചു.

സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സുദ്ന്‍ഷു ധൂലിയ നല്‍കിയ രണ്ടു പട്ടികയിലും ഇടം നേടിയവരാണിവര്‍. ഇവരുടെ നിയമനത്തിനായി അനുവാദം നല്‍കണമെന്നാണ് ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നത്. വിസിയായിരുന്ന കാലത്ത് സര്‍വ്വകലാശാലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പട്ടികയില്‍ നിന്ന് സിസാ തോമസിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി നല്‍കിയ പേരുകള്‍ സജി ഗോപിനാഥന്റെയും എം എസ് രാജശ്രീയുേടയുമാണെന്നും ഇരുവര്‍ക്കും എതിരെ ചില ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സജി ഗോപിനാഥനെയും എം എസ് രാജശ്രീയെയും നിയമിക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണറുകളുടെ നിലപാട്. നേരത്തെ സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പരാമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ നിയമനം വൈകിപ്പിക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.