മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് റാപ്പർ വേടൻ. തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് അദ്ദേഹം. താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടുവെന്നും വേടൻ പറഞ്ഞു. അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമാണ്. വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചു.
വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകും. കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. ‘മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.’ എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ടീയ പിന്തുണയുടെ ഭാഗമായാണ് പുരസ്കാരമെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല.താൻ ഒരു രാഷ്ടീയ പാർട്ടിയിലും അംഗമല്ലെന്നും വേടൻ ദുബായിയിൽ പറഞ്ഞു. എന്നാല്‍ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു.
‘വേടനെ പോലും’ എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടൻ്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.





