Headlines

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം തെരുവിൽ. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷമുണ്ടായി. പ്രതിപക്ഷ സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

പത്തനംതിട്ടയിൽ കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ നഗരപ്രദക്ഷിണം. പ്രതിഷേധത്തിനിടെ പ്രതീകാത്മക ആരോഗ്യ മന്ത്രി കുഴഞ്ഞുവീണു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. അരമണിക്കൂറിലേറെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ പ്രവർത്തകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ എത്തിച്ച പൊലീസ് വാഹനം തകരാറിലായി. ഇതോടെ സമരക്കാർ പൊലീസിനെ കൂക്കി വിളിച്ചത്‌ പ്രകോപനത്തിന് വഴിയൊരുക്കി. പൊലീസ് തെറി വിളിച്ചു എന്ന് ആരോപിച്ച് സ്റ്റേഷനുള്ളിലും പ്രതിഷേധമുയർന്നു. സി ആർ മഹേഷ് എംഎൽഎ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. തൃശൂർ പാലിയേക്കരയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ടോൾ പ്ലാസറ്റ് സമീപം പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജുണ്ടായി.

വയനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസിൽ റീത്തുവച്ചു. കണ്ണൂർ ഡിഎംഒ ഓഫീസിലേക്കും, കൊല്ലം കളക്ടറേറ്റിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് നടന്ന ബിജെപിയുടെ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.