Headlines

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

 

ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യു ബി എം സി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു താണു. യു ബി എം ചർച്ചിന് പിറകിലെ നിർമ്മാണത്തിൽ ഇരിക്കുന്ന മതിലാണ് തകർന്നത്. സ്കൂൾ കുട്ടികളുൾപ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോൺക്രീറ്റ് ഭീമും ഉരുളൻ കല്ലുകളും ഉൾപ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

 

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 5, 6 തീയതികളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ പാടില്ല. റിസോർട്ട് ഹോംസ്റ്റേ, സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നാണ് ഗ്രാമ പഞ്ചായത്തിന്റെ നിർദേശം .

 

സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് പേരാണ് മരിച്ചത്.