ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയിൽ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആളു കൂടിയുണ്ടാകുന്ന ഒരു അപകടവും ഉണ്ടാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
25000ത്തോളം പേർ പങ്കെടുക്കുമെന്നും 10000ത്തോളം പേർക്ക് സീറ്റ് ക്രമീകരിച്ചുവെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലാൽസലാം എന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മോഹൻലാലിനുള്ള കലാസമർപ്പണമായി രാഗം മോഹനം എന്ന കലാപരിപാടിയും അരങ്ങേറും. സൗജന്യമായി പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
100 വർഷം തികയുന്ന മലയാള സിനിമയിൽ മോഹൻലാലിന്റെ കലാജീവിതം 50 വർഷത്തിലേക്ക് കടക്കുമ്പോൾ മലയാളക്കര നൽകുന്ന ആദരവ് കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് കൈമാറുന്ന കവി പ്രഭാവർമ്മ എഴുതിയ പ്രശസ്തി പത്രം ഗായിക ലക്ഷ്മി ദാസ് കവിതയായി ചടങ്ങിൽ ആലപിക്കും.