തിരുവനന്തപുരം ∙ വിരമിക്കാനായി സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ഡിവൈഎസ്പിയുടെ അപേക്ഷ; വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ താങ്കൾ അവിടെത്തന്നെ തുടരണമെന്നു സർക്കാർ. വയനാട് ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പിയായ പൊലീസ് സംഘടനയിലെ ഇടത് അനുകൂല വിഭാഗം നേതാവ് ഡി.കെ.പൃഥ്വിരാജിന്റെ അപേക്ഷയാണ് ആഭ്യന്തര വകുപ്പ് തള്ളിയത്. പൃഥ്വിരാജിന്റെ സേനയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് വയനാട്ടിലേക്ക് മാറ്റിയതെന്നും അവിടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നും ഉത്തരവിൽ പറയുന്നു.തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്പിയായ പൃഥ്വിരാജിനെ മേയിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് വയനാട്ടിലേക്കു മാറ്റിയത്. വയനാട് ക്രൈംബ്രാഞ്ചിൽ ചുമതലയേറ്റെടുത്തെങ്കിലും പിന്നീട് പൃഥ്വിരാജ് സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വിരമിക്കാൻ 7 മാസം മാത്രമാണ് ബാക്കിയുള്ളതെന്നും അതിനാൽ സ്വന്തം ജില്ലയിൽ തന്നെ പോസ്റ്റിങ് നൽകണമെന്നുമായിരുന്നു ആവശ്യം. ഇതു പരിശോധിക്കണമെന്ന് ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ട്രൈബ്യൂണൽ ഉത്തരവുമായി ഡിവൈഎസ്പി സർക്കാരിനെ സമീപിച്ചപ്പോഴാണ് ആവശ്യം നിരസിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഡി.കെ.പൃഥ്വിരാജ് ആണ് പൊലീസിലെ സംഘടനാകാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പിണറായി വിജയനെ വിമാനത്തിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന കേസ് ആദ്യം അന്വേഷിച്ചതും ഇദ്ദേഹമാണ്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയതും ഗൂഢാലോചനക്കേസിൽ കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു.






