Headlines

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പച്ചക്കള്ളം പറയുന്നു; മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, കേരള മുസ്ലിം ജമാഅത്ത്

 

മലപ്പുറം: കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുയെന്ന് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്‌താവന പിൻവലിച്ച് മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി.

 

 

ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി അത് സന്ദർഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല. ഖുർആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തേയും ശരിയായ രീതിയിൽ പഠിച്ച് മനസിലാക്കാൻ വായനാ പ്രിയനെന്നവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പാര്‍ട്ടിക്കോ സര്‍ക്കാരിനോ തനിക്കോ യോജിക്കാനാകില്ല. വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടവരല്ല സ്ത്രീകള്‍. ജീവിതത്തിന്റെ മുഖ്യധാരയിലെ സമസ്ത മേഖലകളിലും പങ്കെടുക്കേണ്ടവളാണ് സ്ത്രീ. കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയില്‍ നിന്ന് വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരേണ്ടവളാണെന്നാണ് ഇസ്ലാമിക ചരിത്രവും പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നു. രണ്ടാം ഭാര്യ ആയിഷയാകട്ടെ യുദ്ധത്തില്‍ പങ്കെടുത്ത സര്‍വസൈന്യാധിപ പോലുമായിരുന്നു. ഇസ്ലാമിക ചരിത്രത്തേയും മറ്റും ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. ഖലീഫ ഉമറിന്റെ രാജസദസ്സില്‍ മഹറ് കുറയ്ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ഒരു സ്ത്രീയാണ് ചോദ്യം ചെയ്തത്. രാജസദസ്സില്‍ സ്ത്രീയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. അപ്പോള്‍ ഇത്തരം സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്കൊപ്പം ഈ സര്‍ക്കാരില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.