രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളേയും അദ്ദേഹം കാണുമെന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് 10 മണിയോടെ അദ്ദേഹം റായ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചേക്കും.

കന്യാസ്ത്രീകള്‍ പുറത്തിറങ്ങുന്ന ദിവസം സ്വീകരിക്കാന്‍ രാജീവ് ചന്ദ്രശേഖറുമെത്തും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹമുണ്ടായിരുന്നു. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവസം തന്നെ രാജീവ് ഛത്തീസ്ഗഡിലെത്തുന്നത് ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുകയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന കത്തോലിക്ക സഭയെ അനുനയിപ്പിക്കാന്‍ സംസ്ഥാന ബിജെപി തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് രാജീവിന്റെ നിര്‍ണായക ഛത്തീസ്ഗഡ് സന്ദര്‍ശനം.കഴിഞ്ഞ ദിവസം തശ്ശൂര്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നിര്‍ദ്ദേശപ്രകാരമാണ് സഭാ അധ്യക്ഷന്‍മാരുമായുള്ള രാജീവ് ചന്ദ്രശേഖരന്റെ കൂടിക്കാഴ്ചയെന്ന് സൂചനയുണ്ടായിരുന്നു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ഇന്ന് വിധി പറയുക. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല.