ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും ഉൾപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കൂ. അതിൽ പങ്കെടുത്ത് അഭിപ്രായം പറയാതെ, പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ലോകശ്രദ്ധ നേടിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സൂംബയുടെ പേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് സർക്കാരാണ് തീരുമാനിക്കുന്നത് അല്ലാതെ ആജ്ഞാപിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ലോകത്ത് തന്നെ അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. ബോധപൂർവ്വം വർഗീയതയുടെ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത രൂപത്തിൽ അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സൂംബ നൃത്തത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഒരു വിഭാഗം മുസ്ലിം മത സാമുദായിക സംഘടനകൾ. എന്നാൽ സൂംബ നൃത്തവുമായി മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാരിന്റെ നിലപാട്. എംഎസ്എഫ് സൂബ നൃത്തത്തിനെതിരായ നിലപാടെടുത്തപ്പോൾ കെഎസ്‌യു , യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ ഇതിനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്.