Headlines

വോട്ടെണ്ണൽ ദിനത്തിൽ ഡിജെ ഒഴിവാക്കണം, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്; ആഹ്ളാദപ്രകടനങ്ങൾ 7 മണിക്ക് അവസാനിപ്പിക്കണം; കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും പൊലീസും. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾ, റാലികൾ, വലിയ ജാഥകൾ എന്നിവയ്‌ക്കും നിയന്ത്രണമുണ്ടാകും. രാഷ്‌ട്രീയ പാർട്ടികളും പ്രവർത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.

മുൻകരുതലിന്റെ ഭാഗമായിട്ടാണ് തീരുമാനം. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ളാദപ്രകടനങ്ങൾ അവസാനിപ്പിക്കണം. ആഹ്ളാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാൻ നിർദ്ദേശം. പ്രകടനങ്ങളിൽ വടി മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്.

ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും കളക്ടർ അറിയിച്ചു.